ഏഥൻസ്: പറന്നുയർന്ന റയാൻ എയർ വിമാനത്തിന്റെ ജനൽപ്പാളി തകർന്ന് യാത്രക്കാരൻ പകുതിയോളം പുറത്തേക്ക് തെറിച്ചുപോയി. ഗ്രീസിലെ തെസലോനിക്കിയിൽനിന്നും ജർമനിയിലെ മെമ്മിങ്ങിലേക്ക് രാവിലെ 5.55 ന് പുറപ്പെട്ട റയാൻ എയറിന്റെ ബോയിംഗ് 737-800 വിമാനത്തിൽ ഇന്നലെയായിരുന്നു സംഭവം.
61കാരനായ സെർബിയൻ സ്വദേശിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.വിമാനം ഉയർന്ന് പത്തു മിനിറ്റായപ്പോൾ ശക്തമായ ഒരു സ്ഫോടനശബ്ദത്തോടെ ജനൽപ്പാളി തകരുകയായിരുന്നു. വായുമർദത്തിലുണ്ടായ വ്യത്യാസം കാരണം യാത്രക്കാരൻ ജനലിലൂടെ പകുതിയോളം പുറത്തേക്ക് വലിപ്പിച്ചു.
ഇദ്ദേഹത്തിന്റെ ഭാര്യ കാലുകളിൽ മുറുകെ പിടിച്ചതിനാലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാലും മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. സഹയാത്രികർ ചേർന്നാണ് ഇദ്ദേഹത്തെ വിമാനത്തിനുള്ളിലേക്ക് വലിച്ചുകയറ്റിയത്. എൻജിന്റെ ഭാഗങ്ങൾ തെറിച്ചുവീണാണു ജനൽ തകർന്നതെന്ന് യാത്രക്കാർ ആരോപിച്ചെങ്കിലും കമ്പനി ഇതു സ്ഥിരീകരിച്ചിട്ടില്ല.
അപകടത്തെത്തുടർന്ന് വിമാനം പെട്ടെന്നുതന്നെ 9,000 അടി താഴേക്ക് ഇറക്കുകയും ഗ്രീസിൽ അടിയന്തരമായി ലാൻഡിംഗ് നടത്തുകയും ചെയ്തു. പരിക്കേറ്റ യാത്രക്കാരനെ ഘർഷണം മൂലമുണ്ടായ പൊള്ളലുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് ഗ്രീക്ക് വ്യോമയാന സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.